Monday, May 18, 2009

ഗംഗായനം..

"മദര്‍ തെരേസയെ പോലെയാവണം...." ഗംഗയുടെ ഒരേയൊരു ശാഠ്യം.ഒരു സമ്പന്നപുത്രിയായ ഗംഗയുടെ ആഗ്രഹം എന്തോ ഒരു വൈരുദ്ധ്യം ജനിപ്പിച്ചതു കൊണ്ടാവണം ഹോസ്റ്റലിലെ മറ്റു പെണ്‍കുട്ടികള്‍ അവളെ കളിയാക്കി ചിരിച്ചു.
"നീയോ....മദര്‍ തെരേസ..?" ആ പൊട്ടിച്ചിരിയില്‍ ഗംഗ മുഖം താഴ്ത്തി....

ഓഫീസില്‍ പോകാന്‍ തിരക്കിട്ടിറങ്ങുന്നതിനിടെ മദറിന്റെ ചിത്രത്തിനു മുന്നില്‍ ഒരു നിമിഷം നിന്നു...
കണ്ണുകളില്‍ കനിവു നിറച്ച്, യാചനാ ഭാവത്തിലിരിക്കുന്ന ആ സ്ത്രീ എന്നും അവളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു . എങ്ങനെയാണ് ഒരു സ്ത്രീയ്ക്ക് ഇത്രയും കരുണാമയിയാവാന്‍ കഴിയുന്നത്‌..? സര്‍വ്വതും ത്യജിച്ച്, അധ്വാനശീലയായി, കാരുണ്യവും സ്നേഹവും മാത്രം പകര്‍ന്നു കൊടുത്ത് അന്തര്‍ലീനമായ ഈശ്വര ചൈതന്യത്തില്‍ ലയിക്കുക...ദൈവം തന്റെ പ്രതിബിംബമായി കോടാനുകോടി മനുഷ്യരില്‍ നിന്നും തെരഞ്ഞെടുത്ത അപൂര്‍വജന്മമായി തീരുക.....ഭാഗ്യമല്ലേ അത്...

ധൃതിയില്‍ നടക്കുന്നതിനിടെ മുടിയില്‍ പൊതിഞ്ഞ മഞ്ഞു കണങ്ങള്‍ കര്ചീഫെടുത്തു ഒപ്പി മാറ്റി. ദൂരെ നിന്നേ കണ്ടു, ബസ്‌സ്റ്റോപ്പിന്റെയടുത്തുള്ള വെയിറ്റിംഗ്ഷെഡിന്റെ ഒരു കോണില്‍ അയാള്‍ ചടഞ്ഞിരിപ്പുണ്ട്. മുഷിഞ്ഞു കീറിയ ഷാള്‍ കൊണ്ട് മൂടിപുതച്ച്‌, തണുപ്പില്‍ നിന്നു രക്ഷപെടാമെന്നുള്ള വ്യര്ഥവ്യാമോഹത്തോടെ കൂനിക്കൂടിയുള്ള ഇരിപ്പ്....ഒരു താങ്ങിനെന്നോണം ഊന്നിപ്പിടിച്ച വടിയും.

"നമസ്കാരം പണ്ഡിറ്റ്‌ ജി..." ഗംഗ പറഞ്ഞു..

നമസ്കാരം....തളര്‍ന്നു ചളുങ്ങിയ ശബ്ദത്തില്‍ അയാളുടെ മറുപടി.
കയ്യില്‍ പൊതിഞ്ഞു പിടിച്ചിരുന്ന ബ്രെഡ്‌ നീട്ടിക്കൊണ്ട് അവള്‍ കുസൃതിയോടെ പറഞ്ഞു...."ഇത് തരാം..... പക്ഷെ ഇന്നെന്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തരണം....."
"എന്ത് ചോദ്യങ്ങള്‍...? ചോദിക്കൂ....എന്താ മോള്ക്കറിയേണ്ടത്....?" കറ പിടിച്ച പല്ലുകള്‍ കാട്ടി ആകാംക്ഷയോടെ അയാള്‍ ചിരിച്ചു.

പണ്ഡിറ്റ്‌ ജിയുടെ വീടെവിടെയാണ്...? ആരൊക്കെയുണ്ട്..?
നിരന്തരം കാണുന്നവരാണെങ്കിലും ചോദ്യങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.
അതുകൊണ്ടായിരിക്കുമോ എന്തോ...ആ ബന്ധവും വളരെ സുദൃഢമായിരുന്നു.
പക്ഷെ പെട്ടെന്നുണ്ടായ ചോദ്യം കേട്ട് വൃദ്ധന്‍ തന്നിലേക്ക് തന്നെ ചുരുണ്ടു കൂടാനൊരു പാഴ്ശ്രമം നടത്തി. ..."എന്തുത്തരമാണ് ഞാന്‍ കുട്ടിയോട് പറയുക..?" രക്ഷപെടലിനായി അയാള്‍ കണ്ടെത്തിയ മറുചോദ്യം...

നോക്കൂ പണ്ഡിറ്റ്‌ ജി.....താങ്കള്‍ വൃദ്ധനാണ്...രോഗിയാണ്... എല്ലാ വിവരവും പറഞ്ഞാല്‍ ഞാന്‍ താങ്കളെ ബന്ധുക്കളുടെയടുത്താക്കാം..."

"അത് വേണ്ട.....ഈ പാഴ്വസ്തു അവരുടെ വീടിന് അഭംഗിയാണ്....
അവിടെയെല്ലാം വിദേശ നിര്‍മ്മിതമായ, സുന്ദര വസ്തുക്കള്‍ കൊണ്ട് അലങ്കരിച്ചു വച്ചിരിക്കയാണ്. പഴയതൊക്കെ അവര്‍ പുറത്തു കളഞ്ഞു. എന്നാലും എന്നെ അവിടെ സൂക്ഷിച്ചിരുന്നു. ..പൊടി പിടിച്ചു തുടങ്ങിയപ്പോള്‍ പ്രകൃതിയിലെ കാറ്റ് അത് പറത്തികളഞ്ഞെന്കിലോ എന്ന വ്യാമോഹത്തിലാണ് അവിടം വിട്ടിറങ്ങിയത്‌. . ഇനിയൊരു തിരിച്ചു പോക്കില്ല. മേല്‍ക്കൂരയില്ലാത്ത ഈ ലോകം എനിക്ക് സ്വന്തം,..... മഴ എന്നെ കുളിപ്പിക്കുന്നു, സൂര്യന്‍ എന്റെ വസ്ത്രങ്ങളെ ഉണക്കുന്നു. അഷ്ടി വക ദൈവം നിയോഗിച്ച കുറെ നല്ല മനുഷ്യരും തരുന്നു. ....
ശിഷ്ടജീവിതത്തിന് ഇത്രയൊക്കെ മതി കുട്ടീ" ....ശോകം കലര്‍ന്ന പുഞ്ചിരിയോടെ വൃദ്ധന്‍ തുടരുമ്പോള്‍ നിറഞ്ഞു വന്ന കണ്ണുകള്‍ തുടച്ച് ഗംഗ എണീറ്റു....പേരറിയാത്ത ആ വൃദ്ധനെ അവള്‍ പണ്ഡിറ്റ്‌ എന്ന് വിളിക്കുന്നതു തന്നെ അദ്ദേഹത്തിന്റെ ഇത്തരം സംസാരശൈലി കൊണ്ടാണ്.

അദ്ദേഹത്തിന് ഒരു പുതിയ ഷാള്‍ വാങ്ങി കൊടുക്കണം. ബസിലിരുന്നു ഗംഗ ആലോചിച്ചു....

ഓഫീസിലെത്തി പതിവിന്‍പടി ഫയലുകളില്‍ മുങ്ങി തപ്പുമ്പോള്‍ ഗംഗ ചുറ്റുമൊന്നു കണ്ണോടിച്ചു. എല്ലാവരും തിരക്കിട്ട ജോലികളിലാണ്. ഈ തിരക്ക് വെറുപ്പാണുളവാക്കുന്നത്. എന്തൊക്കെയോ വേഗം ചെയ്തു തീര്‍ക്കാനുള്ള ഓരോരുത്തരുടെയും നെട്ടോട്ടം. ..ഇതിനിടെ പരസ്പരം ഒന്ന് ചിരിച്ചാലായി..പടര്‍ന്നു പന്തലിച്ച് പുഷ്പങ്ങളും ഫലങ്ങളും നല്‍കേണ്ട വൃക്ഷങ്ങള്‍....വളരാന്‍ കൂട്ടാക്കാതെ വിത്തിനുള്ളില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന പോലെ.....
"ഉണരൂ.....പുറത്തു നിങ്ങള്‍ക്കായി വെളിച്ചമുണ്ട്, ഊര്‍ജ്ജമുണ്ട്, അനന്തവിഹായസടക്കം ആയിരമായിരം കാഴ്ചകളുണ്ട്‌"....ഹൃദയത്തിനുള്ളില്‍ ആരോ വിളിച്ചു കൂവുന്നു.....
ഉടന്‍ തന്നെ അവള്‍ സ്വയം ശാസിച്ചു..."ഛെ...മിണ്ടാതിരിക്കൂ.....എല്ലാവരും നിനക്ക് ഭ്രാന്താണെന്ന് പറയും..".
ആറുമണിയായപ്പോള് ജോലികള്‍ ഒരുവിധമൊതുങ്ങി. മഞ്ഞുകാലമായതിനാല്‍ നേരത്തെ ഇരുട്ട് വീണിരിക്കുന്നു. ....മാര്‍ക്കറ്റിലേക്കാണ് നടന്നത്. ഭംഗിയായി ചിത്രപ്പണി ചെയ്ത ഒരു ഷാള്‍ വാങ്ങി. ബസില്‍ കയറുമ്പോള്‍ ഗംഗ സൈഡ്സീറ്റില്‍ തന്നെ സ്ഥാനം പിടിച്ചു. അവിടെയിരുന്നാല്‍ വെയിറ്റിംഗ് ഷെഡില്‍ ഇരിക്കുന്ന പണ്ഡിറ്റ്‌ ജിയെക്കാണാം. തിരികെ പോകുമ്പോള്‍ ഒരു സ്റ്റോപ്പ്‌ അപ്പുറത്ത് ഇറങ്ങേണ്ടി വരുന്നത് കൊണ്ട് സംസാരിക്കാന്‍ പറ്റില്ല. ഗംഗ പുറത്തെ ഇരുളിലേക്ക് നോക്കിയിരുന്നു. റോഡില്‍ അധികമാരുമില്ല. ഉള്ളവരെ തിരിച്ചറിയാനും കഴിയുന്നില്ല. എല്ലാവരും പുതച്ചു മൂടിയാണ് പോകുന്നത്. ഓരോരുത്തരും പുക തുപ്പുന്ന എഞ്ചിന്‍ പോലെ തോന്നിപ്പിച്ചു. മൂക്കിലൂടെയും വായിലൂടെയും ഓരോ നിശ്വാസത്തിലും ശക്തിയായി പുറത്തേക്ക് വമിക്കുന്ന പുക. ..

പണ്ഡിറ്റ്‌ ജി ഇരിക്കാറുള്ള സ്റ്റോപ്പിലെത്തിയപ്പോള്‍ ഗംഗ ആഹ്ലാദത്തോടെ പുറത്തേക്ക് തലയിട്ടു. കാല്‍മുട്ടുകളില്‍ മുഖമൂന്നി കൂനിപ്പിടിച്ച് വിറച്ചു വിറങ്ങലിച്ചിരിക്കുന്ന രൂപം കാണാം. ഷാള്‍ നിവര്‍ത്തി പുറത്തേക്കവള്‍ വീശിക്കാണിച്ചു. വൃദ്ധന്റെ മുഖത്തു വിടര്‍ന്ന പുഞ്ചിരി അദ്ദേഹം അവളെ കണ്ടെന്നു വിളിച്ചു പറഞ്ഞു. ഹോസ്റ്റലിലെത്തി കുളി കഴിഞ്ഞ് എംബ്രോയിഡറി റിങെടുത്തു ഷാളില്‍ പിടിപ്പിച്ചു അവള്‍ തുന്നി "ഗംഗാ ബേട്ടി" .വൃദ്ധന്‍ ഗംഗയെ അങ്ങിനെയാണ് വിളിക്കാറ്. കൂട്ടുകാര്‍ കളിയാക്കല്‍ തുടരുകയാണ് "ഓ....മദര്‍ തെരേസയാവാനുള്ള കോച്ചിംഗ് ക്ലാസ്സിലാവും....." മുഖമുയര്‍ത്തി ഗംഗ എല്ലാവരെയും വെറുതെ നോക്കിയിരുന്നു. കറുത്ത ചിറകുകളുയര്‍ത്തി, സീല്‍ക്കാരത്തോടെ മാംസത്തുണ്ടുകള്‍ തേടി വെകിളി പിടിക്കുന്ന കുറെ കഴുകന്മാരെയല്ലാതെ വേറൊന്നും ദൃശ്യമായില്ല.

പിറ്റേന്ന് രാവിലെ ഗംഗ തിരക്ക് പിടിച്ചാണ് ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. പതിവിലും വൈകിയിരിക്കുന്നു. ഓടിയും നടന്നും ബസ്‌ സ്റ്റോപ്പിലെത്തി.
പണ്ഡിറ്റ്‌ ജി അവളുടെ വരവും പ്രതീക്ഷിച്ചെന്നപോലെ വഴിയിലേക്കു കണ്ണും നട്ടിരിപ്പുണ്ട്. "ഇന്ന് കുറെ നേരം ഇവിടെ ഇരിക്കണമെന്ന് കരുതിയിരുന്നതാണ്. പക്ഷെ വല്ലാതെ വൈകിപ്പോയി". ബ്രഡും വെള്ളവും അദ്ദേഹത്തിന് പകര്‍ന്നു കൊടുക്കുന്നതിനിടയില്‍ ഗംഗ പറഞ്ഞു.

"നോക്കൂ ഞാനൊരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്." മനോഹരമായ ഷാള്‍ വിടര്‍ത്തി അവള്‍ അയാളെ പുതപ്പിച്ചു. സന്തോഷം തിരതല്ലുന്ന മുഖത്തോടെ വൃദ്ധന്‍ സാകൂതം നോക്കി. "ഗംഗാ ബേട്ടി " എന്ന അക്ഷരങ്ങളിലൂടെ വിരലോടിച്ചു അവളെ അനുഗ്രഹിക്കാനെന്നോണം അയാള്‍ കൈകളുയര്‍ത്തി. അപ്പോഴേക്കും ഇരമ്പി നിന്ന ബസിനു നേരെ ഗംഗ ഓടിക്കഴിഞ്ഞിരുന്നു. അകത്തു കയറി അവള്‍ കൈവീശി....

.ചെയ്തു തീര്‍ക്കാന്‍ ഒരുപാട് ജോലിയുണ്ടായിരുന്ന, ഓഫീസിലെ ആ ദിവസം അവസാനിച്ചപ്പോഴേക്കും പുറത്തു ഇരുട്ടിനു കനം വച്ചിരുന്നു. മഞ്ഞും മഴയും വല്ലാതെ അധികരിച്ചിട്ടുണ്ട്. ശരീരം കുത്തിത്തുളയ്ക്കുന്ന തണുപ്പ്. എല്ലുകള്‍ക്ക് പോലും വിറയല്‍ ബാധിച്ചിരിക്കുന്ന പോലെ. കുടയുണ്ടായിട്ടും നനയുന്നു. ബസില്‍ കയറുമ്പോള്‍ പുറത്തെ ഭീകരതയില്‍ നിന്നും രക്ഷപ്പെട്ട സന്തോഷമായിരുന്നു ഗംഗയ്ക്ക്. "പാവം പണ്ഡിറ്റ്‌ ജി ഇപ്പോള്‍ എവിടെയാവും..?സ്ഥിരം തങ്ങാറുള്ള ഹോട്ടലിന്റെ ചായ്പില്‍ ആവുമോ..? എപ്പോഴും ഭക്ഷണമുണ്ടാക്കികൊണ്ടിരിക്കുന്നതിനാല്‍ ചൂട് നിറഞ്ഞ അന്തരീക്ഷമാണവിടെ". ആശ്വാസത്തോടെ ഗംഗ പിന്നിലേക്കു ചാരി. "മേഡം.....ഇറങ്ങണ്ടെ..? കണ്ടക്ടറുടെ ശബ്ദം കേട്ടാണ്‌ പാതിമയക്കത്തില്‍ നിന്നും ഉണര്‍ന്നത്. പുറത്തേക്ക് പാളിയ നോട്ടത്തില്‍ നിന്നും മനസിലായി "പണ്ഡിറ്റ്‌ ജിയുടെ സ്റ്റോപ്‌ ആണ്. ഹോട്ടലില്‍ പതിവ് വെളിച്ചമില്ല. ചായ്പിന്റെ മേല്ക്കൂരയോക്കെ പൊളിഞ്ഞു കിടക്കുന്നു. കാറ്റിന്റെ ക്രുദ്ധതയാവാം.....പക്ഷെ പണ്ഡിറ്റ്‌ ജി എവിടെ..? വെപ്രാളത്തോടെ ഗംഗ ഇരുളിലൂടെ നടത്തിയ സൂക്ഷ്മ നിരീക്ഷണത്തില്‍ കണ്ടു....മറയില്ലാത്ത വെയിറ്റിംഗ് ഷെഡിന്റെ ഇരുമ്പ്ബെഞ്ചില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു തുണിക്കെട്ട്‌.......അത് അദ്ദേഹമാണോ..? പാഞ്ഞു പുറത്തേക്കോടാന്‍ ഒരു ശ്രമം നടത്തിയെങ്കിലും തിങ്ങി നിറഞ്ഞ ആളുകള്‍ക്കിടയിലൂടെ അവള്‍ക്കത് സാധ്യമായില്ല. നല്ല തിരക്ക്. ഇപ്പോള്‍ ശ്രമിച്ചു തുടങ്ങിയാലേ അടുത്ത സ്റ്റോപ്പെത്തുമ്പോഴെന്കിലും വാതില്‍ക്കലെത്തൂ.

തന്റെ സ്റ്റോപ്പില്‍ ബസ്‌ നിര്‍ത്തുമ്പോള്‍ ഇറങ്ങി പിന്നിലേക്കൊടാനായിരുന്നു ഗംഗയുടെ ഉദ്ദേശ്യം....പക്ഷെ വിധി വൈപരീത്യം പോലെ നേരെ മുന്‍പില്‍ നില്‍ക്കുന്ന വാര്‍ഡനെ കണ്ട് അവള്‍ പരുങ്ങി. അവര്‍ കാണാതെ തിരിഞ്ഞോടാന്‍ തുനിയുമ്പോഴേക്കും വിളി വന്നു. "ഗംഗാ...." ഹോ അവര്‍ തന്നെയും കണ്ടു കഴിഞ്ഞു. നിസ്സഹായത നിറഞ്ഞ ചിരിയോടെ ഗംഗ അവരെ നോക്കി. അവളെ കുടയിലേക്ക്‌ കൂട്ടി എന്തൊക്കെയോ വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞു അവര്‍ മുന്നോട്ടു നടന്നു. കേള്‍ക്കുന്ന ഭാവം വരുത്തി കൂടെ നടക്കാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ....

അന്ന് ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല. പ്രാര്ഥിച്ചു നേരെ കിടക്കയെ അഭയം പ്രാപിച്ചു. തന്റെ സ്ത്രീ ജന്മത്തെ പഴിച്ചു പോയി ഗംഗ. ..ചുറ്റും കുറെ ബന്ധങ്ങളുടെ ബന്ധനങ്ങള്‍...ഈ കെട്ടുപാടുകള്‍ പൊട്ടിച്ചെറിയാന്‍ എന്തേ താനെന്ന സ്ത്രീയ്ക്ക് കഴിയുന്നില്ല. സ്ത്രീയാണ് പോലും....? അവള്‍ ഇരുളില്‍ നടക്കാന്‍ പാടില്ലത്രേ....പതിയിരിക്കുന്ന കുറുനരികള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്‌....അവര്‍ പിച്ചി ചീന്തിയാല്‍ ചുറ്റുമുള്ളവര്‍ വേദനിക്കും....എന്നാലും ഇങ്ങനെ ഭയന്ന് ജീവിക്കാന്‍ മാത്രമെന്കില്‍ എന്തിനീ ജീവിതം..? പക്ഷെ ചോദ്യങ്ങള്‍ മാത്രം നിരത്താനല്ലാതെ, തീരുമാനമൊന്നുമെടുക്കാന്‍ ഗംഗയ്ക്ക് ശക്തിയുണ്ടായില്ല.

നേരം പരപരാ വെളുക്കുന്നതെയുള്ളൂ..ആരെയും ഉണര്‍ത്താതെ ഗംഗ പുറത്തേക്കോടി. വാര്‍ഡന്‍ രാവിലെ നടക്കാന്‍ പോയിട്ടുണ്ടാവും. ദൂരെ നിന്നേ അവള്‍ കണ്ടു. വെയിറ്റിംഗ് ഷെഡിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് സൈറണിട്ട് പാഞ്ഞു പോകുന്നു. വെപ്രാളത്തോടെ അവിടെയെത്തി അവള്‍ ചുറ്റും പരതി. "ഇല്ല അവിടെ ആരുമില്ല". അദ്ദേഹം മരിച്ചോ..? അതോ മറ്റെവിടെക്കെന്കിലും...? ചിന്തയോടെ ഗംഗ പരിസരമാകെ കണ്ണോടിച്ചു. ബഞ്ചിന് താഴെയായുള്ള കമ്പിയഴികള്‍ക്കിടയില്‍ ഒരു പ്ലാസ്റ്റിക് കവര്‍ ചുരുട്ടി വച്ചിരിക്കുന്നത് കണ്ടു. പുറമെല്ലാം മണ്ണും വെള്ളവും പൊതിഞ്ഞിട്ടുണ്ട്. ഗംഗ അതെടുത്തു തുറന്നു.. തെല്ലും നനയാതെ.....തലേന്ന് അവള്‍ കൊടുത്ത ഷാള്‍...! കയ്യില്‍ ചെറിയ നനവ് തട്ടിയപ്പോള്‍ ഗംഗ അതെടുത്ത് മറിച്ചു നോക്കി. "ഗംഗാ ബേട്ടി" ആ പേരിനു ചുറ്റും നനവ് പടര്‍ന്നിരിക്കുന്നു.....നെഞ്ച് നുറുങ്ങുന്ന വേദനയോടെ ഗംഗ പൊട്ടിക്കരഞ്ഞു. ..... ക്ഷമിക്കൂ....എനിക്ക് നിങ്ങളെ രക്ഷിക്കാനായില്ല.....!!

നിറകണ്ണുകളോടെ തിരിഞ്ഞു നടക്കുമ്പോള്‍ ഉള്ളിലിരുന്നു ആരോ അവളോട്‌ പറഞ്ഞു..."ഇല്ല നിനക്ക് മദര്‍ തെരെസയാവാന്‍ കഴിയില്ല. ധൈര്യത്തിന്റെ പ്രതീകമായ അവര്‍ക്ക് മുന്നില്‍ ധൈര്യമേതുമില്ലാത്ത നീ വേപഥു പൂണ്ട ഒരു സ്ത്രീ ചിത്രം മാത്രം......!!!!
 
Copyright (c) 2010 Laurus Cassia and Powered by Justin James.